17 January 2009

കരിയിലകള്‍




"കരയുകയായിരുന്നവ....
ഇരുട്ട്‌ പരവതാനി വിരിച്ച
ഇരുണ്ട വീഥിയില്‍..
പുതുമഴയുടെ ഗന്ധം
ആര്‍ത്തിയോടെ നുകര്‍ന്ന
വരണ്ട മണ്ണിനെ
ചുംബിക്കാന്‍ തിടുക്കം കൂട്ടിയ
നനുത്ത കരിയിലകള്‍..

നാളിത്രയും താലോലിച്ച;
വന്‍മരത്തിന്റെ ശാഖകള്‍ക്ക്‌
കരച്ചിലടക്കാനായില്ല;
പൊക്കിള്‍ക്കൊടിയില്‍
അലിഞ്ഞുചേര്‍ന്ന
രക്തബന്ധത്തിന്റെ
തീഷ്ണത അവ
മനസ്സിലാക്കിയിരിക്കാം.

അഭയം തന്ന;
ഞെട്ടുകളോട്‌ പോലും
യാത്രപറയാന്‍
സമയം അനുവദിച്ചില്ല;
സമയം തെറ്റിവന്ന
കാറ്റിന്‌ ചെവിയില്ലെന്ന്‌
അടക്കം പറഞ്ഞത്‌,
മരത്തിന്നുയരം അളക്കാന്‍
ശ്രമിച്ച ഉറുമ്പുകളായിരുന്നു.

നിലത്തടര്‍ന്നു വീണ
മഴത്തുള്ളികള്‍
കരിയിലയുടെ കിടപ്പ്‌
കണ്ട്‌ സഹതപിച്ചു.
പോകാന്‍ സമയമായെന്ന്‌
പറയാന്‍ സാധിച്ചില്ല.
ആത്മീയതയുടെ -
ആളനക്കങ്ങള്‍
അവശേഷിപ്പിക്കാന്‍ മാത്രം
വലുപ്പമുണ്ടായിരുന്നില്ല;
കരിയിലകളുടെ ആത്മാവിന്‌..