14 November 2012

യാത്രാമൊഴി









"ഓര്‍മ്മയുടെ ഓളങ്ങള്‍ 
ഇടനെഞ്ചില്‍ അമരുമ്പോള്‍ 
ഹൃദയത്തിനകതാരിലെവിടെയോ 
ചുടുചോര നന്നെ
 തിളച്ചങ്ങ്‌ പൊന്തുന്നു. 

മറവിയുടെ മരവിപ്പ്‌ 
ബാധിച്ചിരുന്നെന്നോ 
ചുടലപ്പറമ്പിലെ ചൂടേറ്റ്‌ 
വാടിയൊരു പാഴ്‌ച്ചെടി 
വളരുവാന്‍ മുറവിളിയുയര്‍ത്തുന്നു. 

അതുകാണ്‍കെ. 
ചിതയില്‍ നിന്നൊരുകുമ്പിള്‍
 ചാരമങ്ങൂതിപ്പറപ്പിക്കും
 ഭ്രാന്തന്‍ ചിരിക്കുന്നു. 

അരുത്‌; ശ്രവിക്കരുത്‌ - 
ബോധമനസ്സിന്റെ 
ഒടുവിലെ കണ്ണിയും 
ഞെട്ടറ്റുവീണൊരാ 
മനുജന്റെ ജല്‌പനം; 

പാടെ കരിഞ്ഞൊരു 
ഇലകള്‍ തന്‍ പാര്‍ശ്വത്താല്‍
 ആ പാഴം പാഴ്‌ചെടി 
ചെവികള്‍ മറയ്‌ക്കുന്നു. 

അടക്കിച്ചിരിക്കുന്നു 
ചുടലപ്പറമ്പിന്റെ 
ഇരുളാര്‍ന്ന കോണിലായ്‌ 
നിലയുറപ്പിച്ചുള്ളൊരാ
 ഭീമന്‍ വടവൃക്ഷം; 

അരികിലായൊരുകൂട്ടം 
കോടാലിക്കൈകള്‍ 
മരത്തിന്‍ ഇറച്ചിയ്‌ക്ക്‌ 
വിലയിട്ടതറിയാതെ.

ചിതയുടെ ഗര്‍ഭത്തിനുള്ളില്‍ 
നിന്നൊരു വെട്ടം 
സായന്തനത്തിന്റെ 
നെറുകയില്‍ ചുംബിച്ചു.

 ജീവന്റെ വിത്തിനായ് 
ഉഴുതുമറിച്ചിട്ട നനവാര്‍ന്ന 
മണ്ണിനും കാണുവാനായ്‌ വയ്യ 
പാഴ്‌ച്ചെടിയുടെ കണ്ണുനീര്‍. 

ഇല്ല; ഇനിയില്ല 
ആ കുഞ്ഞുജീവന്‌ 
ശിരസ്സങ്ങുയര്‍ത്തി
 നില്‍ക്കുവാന്‍ ഭൂമിക. 

യാത്ര ചോദിക്കുന്നു; 
ദേഹവും ദേഹിയും 
ചങ്ങലകള്‍ തകര്‍ക്കുമീ
 ചുടലപ്പറമ്പിനോട്‌.. 

വിടചൊല്‌കയാണവന്‍ 
അകലയായ്‌ അപ്പോള്‍- 
അരിഞ്ഞുവീഴ്‌ത്തപ്പെട്ട 
കൂറ്റന്‍ മരത്തോടും.....