22 May 2008

സമയം


"സമയത്തിനൊപ്പം
സഞ്ചരിക്കുന്നതിലുള്ള
വിയോജിപ്പിനാലാവാം
വലിയ ഘടികാരത്തിനുള്ളിലെ
ചെറിയ സൂചി
ഗതിയുടെ ദിശമാറ്റി
പിറകോട്ട്‌;
സഞ്ചരിക്കുവാന്‍ തുടങ്ങി"

"പതിവിലുമേറെ നേരം
കടലിന്നടിയിലെ
ഏകാന്തതയെ സഹര്‍ഷം
ആസ്വദിക്കാക്കാനുള്ള
അത്യാഗ്രഹം കൊണ്ടാവാം
വര്‍ഷത്തില്‍ ഒരു ദിന*മെങ്കിലും
സൂര്യനത്‌ സാധിച്ചിരുന്നു"

"സ്വയഹത്യ ചെയ്യുന്നവര്‍
'ധൈര്യ'മേറിയവരാണെന്ന
തോന്നല്‍ കൊണ്ടാവാം -
നിശാശലഭങ്ങള്‍ തങ്ങളുടെ
ധീരത തെളിയിച്ചുകൊണ്ടേയിരുന്നു.
തിരിച്ചറിവിന്‌ പോലും
സമയം നല്‍കാതെ. "

"തൊടിയിലെ വടവൃക്ഷം
പൊഴിച്ചുതുടങ്ങിയ
കരിയിലകളെ
നനുത്ത മണ്ണില്‍ നിന്നും
വകഞ്ഞുമാറ്റുവാനായിരുന്നു
നിയോഗം; പക്ഷേ..........

"ശിഖിരങ്ങളോട്‌
കെട്ടിപ്പിണഞ്ഞുകിടക്കും
പച്ചജീവണ്റ്റെ
തുടിപ്പുള്ള ഇലകളെ;
അല്ല, അവയുടെ നിഴലിനെ
അടിച്ചുവാരുവാന്‍
ഞാന്‍ ശ്രമിച്ചുകൊണ്ടിരുന്നു;
സാധ്യമല്ലെന്ന കാര്യം
അറിഞ്ഞുകൊണ്ട്‌ തന്നെ. "

(* രാവിന്‌ ദൈര്‍ഘ്യം കൂടിയ വര്‍ഷത്തിലെ ഒരേയൊരു ദിനം)

06 May 2008

കൂട്ട്‌


പ്രണയത്തിന്‌
ഹൃദയരക്തത്തിന്റെ
നിറം ലഭിക്കണമെന്ന്‌
വാശി പിടിച്ചുകരയുന്നതിലെ
അര്‍ത്ഥ ശൂന്യതയേക്കാള്‍
വലുതായിരിക്കുമോ..
സ്പര്‍ശനങ്ങള്‍ക്ക്‌
ധാര്‍മ്മികത വേണമെന്ന്‌
പറയുന്നതിലെ
നിരര്‍ത്ഥകത..

ഇരുട്ടിന്റെ ഉള്ളറകളിലേക്ക്‌
പതര്‍ച്ചയില്ലാതെ
കാമുകനൊത്ത്‌ കടന്നുപോയ
വഴികളില്‍ നിനക്ക്‌
കേള്‍ക്കാമിന്ന്‌;
നഷ്ട സ്വപ്നങ്ങളുടെ
സീല്‍ക്കാരങ്ങള്‍.....

പവിഴപ്പുറ്റുകളില്‍
ചെന്നലച്ച
ജല കണികകള്‍
മന്ത്രിക്കാന്‍ ശ്രമിച്ചത്‌
അവളുടെ തീരാത്ത
നഷ്ടത്തെക്കുറിച്ചായിരിക്കണം.

ശരീരത്തിന്റെ ദാഹം
ശമിപ്പിക്കാനുള്ള ഒന്നായി
പ്രണയത്തെകണ്ട നാളുകള്‍
മനസ്സിനെ മാത്രമല്ല
ആത്മാവിനെ കൂടിയാണ്‌
സ്വയമശുദ്ധമാക്കിയത്‌.

യാഥാര്‍ത്ഥ്യത്തിന്റെ
വെളുത്ത കരങ്ങള്‍ കൊണ്ട്‌
കാലം വികാരങ്ങളുടെ
പുകമറയ്ക്ക്‌
അന്ത്യം കുറിച്ചപ്പോള്‍
അവള്‍ തീരിച്ചറിഞ്ഞിരിക്കാം...

ഇനിയും കറുപ്പ്‌
ബാധിച്ചിട്ടില്ലാത്ത
നനുത്ത രാത്രികള്‍
അവള്‍ക്കായ്‌....
അവള്‍ക്കു മാത്രമായ്‌...
കൂട്ടിരിക്കുമെന്ന്‌ .....