29 January 2008

ഭയം


"ഇരുട്ടു പരവതാനി വിരിച്ച -
നിശബ്ദത കാവ്യം തീര്‍ക്കുന്ന,
അലയൊലികളെ;
അകത്തളങ്ങളില്‍ തന്നെ,
ബന്ധിക്കുവാന്‍-
തിടുക്കം കൂട്ടുന്ന;
ഈ നാലുകെട്ടിന്‌ പുറത്തെ
ലോകം കാണണമെന്നുണ്ട്‌
പക്ഷേ; വയ്യ;
എനിക്ക്‌ ഭയമാവുന്നു."

"പട്ടുപാവാടയുമണിഞ്ഞ്‌
പാദസരങ്ങള്‍ തീര്‍ത്ത-
ചിലമ്പൊലി കൊണ്ട്‌;
മൂകതയെ കീറിമുറിച്ച്‌
നേര്‍ത്ത ഇടനാഴികളിലൂടെ
ഓടിയകലുമ്പോള്‍ -

"മിന്നല്‍ കൊണ്ട്‌;
പ്രകാശം പരത്തി -
ഇടിനാദത്താല്‍,
പെരുമ്പറ കൊട്ടി
മഴത്തുള്ളികള്‍;
കനിഞ്ഞു നല്‍കി
ആകാശം ധരയുടെ
അടങ്ങാത്ത ദാഹം
ശമിപ്പിക്കാന്‍ വ്യര്‍ത്ഥമായ്‌
ശ്രമിക്കുമ്പോള്‍...

"ആയിരം നിറമേലും -
പുഷ്പദളങ്ങളില്‍;
നറുതേന്‍ പകര്‍ന്ന്‌
വസന്തം; തന്‍ കുറുമ്പ്‌
ചെമ്മെ തുടരുമ്പോള്‍

"മഞ്ഞുതുള്ളികള്‍ -
ചിത്രം വരച്ചുകൊണ്ട്‌
പ്രണയിക്കവെ;
അതിശൈത്യം മറന്ന്‌,
പുല്‍മേടുകള്‍ -
പച്ചനിറമാര്‍ന്ന പട്ടുറുമാല്‍
അലക്ഷ്യമായ്‌;
ദേഹത്ത്‌ ധരിക്കുമ്പോള്‍

"പൂലര്‍കാല രശ്മി പോലും -
കടന്നെത്താന്‍ അറയ്ക്കുന്ന,
തെക്കിനിയില്‍ നിന്നും;
പുറത്തുകടക്കണമെന്നുണ്ട്‌."
പക്ഷെ;
ഭീതിയുടെ നിഴലിലാണ്‌ ഞാന്‍.

"അടങ്ങാത്ത തൃഷ്ണ;
തുടിക്കുന്ന -
കഴുകന്‍ കണ്ണുകളെ,
നാലുകെട്ടിന്റെ കനത്ത-
മതില്‍ക്കെട്ട്‌ മറച്ചുവല്ലോ..?
സ്വാതന്ത്ര്യമില്ലെങ്കിലും...!