09 November 2007

ഓട്ടോഗ്രാഫ്‌


പ്രതീക്ഷയുടെ ചിറകുകളില്‍
ചിലത്‌ കരിഞ്ഞുപോയിരുന്നു.
യാത്രാമൊഴികളും മിഴികളും
ദാനം നല്‍കിയ ശോകം
കടമെടുത്തതുകൊണ്ടാവാം...
പേനയുടെ നാവിന്‍തുമ്പില്‍
അക്ഷരങ്ങള്‍ പലപ്പോഴും
വിറങ്ങലിച്ചു നിന്നു...


വര്‍ഷങ്ങളെ ഹ്രസ്വമാക്കിയ
ക്യാംപസില്‍ നിന്ന്‌
പടിയിറങ്ങുമ്പോള്‍
തിരിഞ്ഞുനോക്കരുതെന്ന്‌ തോന്നി
പക്ഷെ;
കബളിപ്പിക്കാന്‍ തയ്യാറല്ലായിരുന്നു;-
മനസ്സിനെയും;
സൗഹൃദത്തിന്റെ മനസ്സാക്ഷിയെയും.


റാഗിങ്ങിന്റെ ആദ്യപാഠങ്ങള്‍
ഏറ്റുവാങ്ങിയതും പകര്‍ന്നുനല്‍കിയതും
മനസില്‍ നിന്ന്‌
മായ്ക്കണമെന്നുണ്ട്‌...
എങ്കിലും.....


ചേരിതിരിവിന്റെ രാഷ്ട്രീയം
പക്ഷേ;
സൗഹൃദത്തിന്റെ രസതന്ത്രത്തെ
ആകുലപ്പെടുത്തിയിരുന്നില്ല
അക്രമരാഷ്ട്രീയത്തിന്റെ വക്താക്കള്‍ക്ക്‌
രക്തസാക്ഷികളെ നല്‍കാന്‍
കലാലയത്തിലെ
പച്ചമണ്ണ്‌ ഇടക്കിടെ നനഞ്ഞുകുതിര്‍ന്നു...


എരിഞ്ഞടങ്ങിയ ചങ്ങാത്തങ്ങളും
പകഞ്ഞുപൊന്തിയ അസ്വാരസ്യവും
പുതുമയല്ലായിരുന്നു.
ചിറകരിഞ്ഞുവീഴ്ത്തപ്പെട്ട
പ്രണയത്തിന്റെ ഇളം ശലഭങ്ങള്‍ക്ക്‌
സ്മാരകങ്ങള്‍ തീര്‍ക്കാന്‍
കാലം തയ്യാറാവാത്തതിനാലാവാം
ചുവരെഴുത്തുകള്‍ കടമ നിര്‍വ്വഹിച്ചു;
കരിയുടെയും ഇലയുടേയും
ഔദാര്യത്താല്‍...!


പടിയിറങ്ങുമ്പോള്‍
തൂലികത്തുമ്പാല്‍ കുത്തിക്കുറിക്കുന്ന
അവസാനവാക്കുകള്‍
വ്യര്‍ത്ഥമാണെന്നറിഞ്ഞതു കൊണ്ടാവാം
മനസാക്ഷിയില്‍ ചാലിച്ച
എഴുത്തുകള്‍ക്ക്‌
നിറം മങ്ങിയത്‌...
ആത്മപുസ്തകത്താളില്‍
മരിക്കാനാവും
സ്വപ്നങ്ങളുടെ വിധിയെന്ന്‌
ഓരോ വാക്കുകളും
ഇന്നും വിതുമ്പുന്നു...

04 November 2007

സൈനികന്‍


മരണത്തിന്റെ താഴ്‌വരയില്‍-
മരം കോച്ചുന്ന തണുപ്പില്‍;
ജീവനെ പരിഹസിച്ചുകൊണ്ട്‌,
കാത്തിരുന്നു....നിങ്ങള്‍ക്കു വേണ്ടി....?

രാജ്യങ്ങളുടെ അതിര്‍ത്തി
പലപ്പോഴും വേര്‍തിരിച്ചത്‌
ജീവന്റെ തുടിപ്പിനെയും
മരണത്തിന്റെ നനുത്ത
നിശബ്ദതയെയുമായിരുന്നു.

കൊന്നുതള്ളിയ നിസ്സഹായരുടെ;
ചിലപ്പോള്‍ അക്രമികളുടെയും-
എണ്ണമെനിക്ക്‌ നിശ്ചയിച്ചത്‌
തൂക്കുകയറല്ലായിരുന്നു...!

വസ്ത്രത്തിന്‌ മുകളില്‍
‍മെഡലുകളേറെ
ചാര്‍ത്തിക്കിട്ടിയപ്പോള്‍
അഭിമാനിക്കേണ്ടി വന്നു.
കൊലയ്ക്കായി...
ലൈസന്‍സ്‌ ലഭിച്ചതില്‍..!

കൊലപാതകങ്ങളെ
മഹത്വവത്കരിക്കുന്നത്‌
ഭൂമിയില്‍ ഒരു പക്ഷേ;
യുദ്ധക്കളങ്ങളില്‍ മാത്രം..!

എനിക്ക്‌ പൊരുതേണ്ടിയിരുന്നു;
നിങ്ങളുടെ സംരക്ഷണത്തിനായി-
സ്വയമെന്‍ ജീവനുവേണ്ടിയും.

മിലിട്ടറി ക്യാംപിലെ;
വിരസമാം ജീവിതം,
വിഷാദരോഗത്തിന്‍-
തീച്ചുളയിലേക്കാണെന്ന,
നയിച്ചത്‌... സ്വയമറിയാതെ..!

എന്റെ മുന്നില്‍ മനുഷ്യരില്ല
ആയുധമേന്തിയ ഏതാനും
യന്ത്രങ്ങള്‍ മാത്രം
മനുഷ്യത്വമെന്നത്‌
യന്ത്രങ്ങള്‍ക്കാവശ്യമില്ല
ജീവനും......

സദയം ക്ഷമിക്കുക;
ഞാന്‍ പ്രവൃത്തിയിലാണ്‌-
പുരസ്കാരങ്ങള്‍ വാരിക്കൂട്ടുന്നതിനിടെ,
മറ്റൊന്നും എന്നെ-
ആകുലപ്പെടുത്തേണ്ടതില്ല...!

പക്ഷേ;..............................
മനുഷ്യത്വത്തിന്റെ
അവസാനത്തെ കണികയും
മരവിച്ചിട്ടില്ലാത്തതിനാല്
‍എനിക്കും മനുഷ്യനാവേണ്ടതുണ്ട്‌...?