28 September 2007

ഇരുട്ട്‌



ഇരുട്ടിനെ ഇഷ്ടമായിരുന്നു
എനിക്കെന്നും;

അമ്മയുടെ ഉദരത്തില്‍
ഇടവേളകളില്ലാതെ
ഉറങ്ങുമ്പോള്‍
ഇരുട്ടെനിക്ക്‌
കൂട്ടിരിക്കുന്നുണ്ടായിരുന്നു.

അറിയാതെ ചെയ്തുപോയ
കുഞ്ഞുതെറ്റുകള്‍ക്ക്‌...
പ്രഹരമേല്‍ക്കാതിരിക്കാന്‍
ഞാന്‍ ഓടി മറഞ്ഞത്‌
ഇരുട്ട്‌ മൂടുപടമണിഞ്ഞ
ഇടനാഴിയിലേക്കായിരുന്നു

പ്രണയത്തിന്റെ തവിട്ടില്‍
കാമദാഹത്തിന്റെ ചുവപ്പില്‍
പരസ്പരം കുടിച്ചുതീരാന്‍
നീയെന്ന ക്ഷണിച്ചതും
ഇരുട്ടിലേക്കായിരുന്നു.....

നിന്റെ ബീജത്തിന്‌
കയ്യും തലയും മുളച്ചപ്പോള്‍
ആരുമറിയാതെ ഉപേക്ഷിച്ചതും
ഇരുട്ടിന്റെ മറവിലായിരുന്നു.

മാലിന്യക്കൂമ്പാരങ്ങള്‍
അഭയം കണ്ടെത്തിയ
ചവറ്റുകൂനയ്ക്ക്‌
നിന്റെ സമ്മാനത്തെ സമര്‍പ്പിച്ചു.
അപ്പോള്‍ എന്റെ മനസ്സിലേറ്റത്രയും
ഇരുട്ട്‌ നിന്നിലുണ്ടായിരുന്നില്ല.

പിഴച്ചുപെറ്റ പെണ്ണ്‌
ഭാരമായിരുന്നു.....
അമാവാസി ചിറകുവിരിച്ച
രാത്രിയില്‍ പടിയിറങ്ങും വരെ..!

അഴുക്ക്‌ പുരണ്ട്‌
തെരുവില്‍ കിടക്കുമ്പോഴും
നല്ല 'ഡിമാന്റാ'യിരുന്നു.
രാത്രിയുടെ തണലില്‍
ശരീരത്തിന്റെ ചൂട്‌ കവരാന്‍ വരുന്നവര്‍
സ്നേഹിച്ചുകൊണ്ടിരുന്നു.
എന്റെ പ്രഥമ പരിണാമ ദിശയും
ഇരുട്ട്‌ തന്നെയായിരുന്നു.

ദ്രവിച്ച മനസ്സും ഉണങ്ങിയ മാംസവും
നിലവാര ശൂന്യതയെ
തട്ടിയുണര്‍ത്തിയപ്പോള്‍
വിരാമത്തിലേക്കടുത്തു.....
നിര്‍ദ്ദയം...
അതിന്നായ്‌ ഞാന്‍ തിരഞ്ഞെടുത്തതും
പ്രിയപ്പെട്ട രാത്രിയെയായിരുന്നു.

11 September 2007

"ചാരിത്ര്യം''



"അടിച്ചമര്‍ത്തപ്പെട്ടവളാണ്‌ ഞാനിന്നും...!
ലോകം മുഴുവന്‍ തന്റെ തലയിലാണെന്ന്‌;
അഹങ്കരിച്ചിരുന്നവര്‍-
എന്നെ കണ്ടിരുന്നത്‌ ഒരിക്കലും,
വാത്സല്യാതിരേകത്തിന്റെ-
പുറം മോടിയണിഞ്ഞായിരുന്നില്ല.


"എന്നോടൊത്തു കിടക്ക പങ്കിടാന്‍മാത്രമായി
നിങ്ങളെന്നെ സ്നേഹിച്ചു.
നീയെന്നോട്‌ അടുപ്പം പ്രകടിപ്പിച്ചത്‌
രാത്രിയുടെ തണലില്‍ മാത്രമായിരുന്നു
നിന്റെ പരാക്രമത്തിന്‌ വശംവദയായി
കട്ടിലിനരികെ തളര്‍ന്നു കിടക്കുമ്പോള്‍
സ്നേഹത്തോടെ എന്റെ മുഖമൊന്നു
തഴുകുകപോലും ചെയ്യാതെയായിരുന്നു
ഓരോ രാത്രിയിലും നീ മുറി വിട്ടിറങ്ങിയത്‌."


"വീട്ടിലെത്താത്ത നിശീഥിനികളില്‍-
നീയെവിടെയാണുണ്ടാവുകയെന്ന്‌;
എനിക്കറിയാമായിരുന്നു.
പക്ഷെ; ഒരിക്കല്‍ പോലും നിന്നെ ഞാന്‍-
ചോദ്യം ചെയ്യാന്‍ തയ്യാറായില്ല..!
എനിക്ക്‌ ഭയമായിരുന്നു -
കാമഭ്രാന്ത്‌ പിടിക്കുമ്പോഴുള്ള;
അതേ ആവേശത്തോടെ നീയെന്നെതന്നെ;
പറഞ്ഞയയ്ക്കുമെന്ന്‌."


"എനിക്ക്‌ വയസ്സായെന്ന്‌
നീയെന്നെ ഓര്‍മ്മിപ്പിച്ചു.
നഗ്നതയുടെ യുവത്വത്തില്‍
ലജ്ജയൊട്ടുമില്ലാതെ -
നീന്തിത്തുടിയ്ക്കാനായിരുന്നു
നിനക്ക്‌ താല്‍പര്യം; എല്ലായ്പ്പോഴും."


"നഗരവധുക്കളുടെ മണിയറകളില്‍
വല്ലാത്തൊരാര്‍ത്തിയോടെ
രാത്രികള്‍ ആസ്വദിക്കുമ്പോഴും
നീ 'ചാരിത്ര്യ'ത്തെപ്പറ്റി പ്രസംഗിച്ചു.
അതിന്റെ മഹത്വത്തെപ്പറ്റി ഉദ്ഘാഷിച്ചു."


"എന്റെ മുന്നില്‍ വച്ച്‌
ആ 'വാക്ക്‌' ഉച്ഛരിക്കാന്‍
നീയൊരല്‍പം മടി കാണിച്ചു.
ഭാഗ്യം നീയെന്നെ
അപ്പോഴെങ്കിലും പരിഗണിച്ചല്ലോയെന്ന്‌
ഞാന്‍ ആശ്വസിക്കുന്നു."

07 September 2007

'അപ്ലിക്കേഷന്‍'

അപ്ലിക്കേഷന്‍ചേച്ചിയുടെ മടിയിരുന്ന്‌ കുസൃതിത്തരങ്ങള്‍ ഒപ്പിക്കെ അമ്മൂട്ടി പൊടുന്നനെ പ്രസ്താവിച്ചു-" എനിച്ച്‌ ശബര്യലേല്‍ പോണം".

കുഞ്ഞനുജത്തിയെ താലോലിച്ചിരുന്ന ഗൗരിയ്ക്ക്‌ ആദ്യം കാര്യം പിടി കിട്ടിയില്ല. അവള്‍ അമ്മൂട്ടിയെ സൂക്ഷിച്ചൊന്ന്‌ നോക്കി. തന്റെ മടിയിലുന്ന്‌ കൊണ്ട്‌ ആ മൂന്നുവയസ്സുകാരി എടുത്തടിച്ചപോലെ ഇങ്ങനെയൊരാവശ്യമറിയിച്ചത്‌ അവള്‍ക്ക്‌ അത്ര വേഗം ഉള്‍ക്കൊള്ളാനുമായില്ല. ഗൗരിയുടെ ചിന്തകളെ കീറിമുറിച്ചു കൊണ്ട്‌ വീണ്ടും അമ്മൂട്ടി പ്രസ്താവിച്ചു "എനിച്ച്‌ ശബര്യലേല്‍ പോണം..".

അമ്മയ്ക്കൊപ്പം ടെലിവിഷനെന്ന വിഡ്ഡിപ്പെട്ടിയ്ക്ക്‌ മുന്നില്‍ ചടഞ്ഞിരിക്കാന്‍ പലപ്പോഴും വിധിക്കപ്പെട്ടതാണോ അമ്മുക്കുട്ടിയുടെ പ്രസ്താവനയ്ക്ക്‌ കാരണമെന്ന്‌ ഗൗരി ചിന്തിച്ചു. ഏയ്‌.. ആയിരിക്കാനിടയില്ല.... സീരിയലിനും റിയാലിറ്റി ഷോകള്‍ക്കുമിടയില്‍ ആത്മീയതയ്ക്കും ശബരിമലയ്ക്കുമൊക്കെ പിന്നെന്തു പ്രസക്തി. എന്നാല്‍ പിന്നെ ഒരേയൊരു ചാന്‍സേയുള്ളൂ. അമ്മു വീണ്ടും അബദ്ധത്തില്‍ ന്യൂസ്‌ അവര്‍ കണ്ടിരിക്കാം. കുറച്ച്‌ ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ കൈരളി ടി വി കണ്ടതില്‍ പിന്നെ അമ്മുവിന്റെ നാലാം ക്ലാസില്‍ പഠിക്കുന്ന ജ്യേഷ്ഠന്‌ സിനിമാ നടന്‍മാരെക്കാള്‍ പ്രിയം സഖാവ്‌ ഫാരിസിനോടാണുണ്ടായത്‌. സുരേഷ്‌ ഗോപിയെയും, ലാലേട്ടനെയും, മമ്മുക്കയെയുമൊക്കെ കടത്തിവെട്ടിക്കൊണ്ട്‌ ഉശിരന്‍ ഡയലോഗുകള്‍ കാച്ചിയ സുന്ദരനായ കോടിശ്വീരന്‍ അരുണിന്‌ വെറുക്കപ്പെട്ടവനായിരുന്നില്ല.

അരുണിന്റെ കാര്യം.. പോട്ടെ ഈ അമ്മു എന്തിനാണ്‌ അങ്ങനെ പറഞ്ഞത്‌. മന്ത്രി സുധാകരന്റെ പ്രസംഗം വാര്‍ത്തയില്‍ കാണിക്കുന്നുവെന്ന്‌ തോന്നിയാലുടന്‍ അമ്മ അമ്മുവിന്റെ കണ്ണും കാതും പൊത്തുമായിരുന്നു. മറ്റൊന്നും കൊണ്ടല്ല.. 'വാമൊഴി വഴക്കത്തിന്റെ സൗന്ദര്യം ഇത്ര ചെറുപ്പത്തിലെ കുരുന്നിന്റെ മനസ്സില്‍ പതിയണ്ട' എന്ന ചിന്ത കൊണ്ടു മാത്രം. എങ്കിലും ഇടയ്ക്കെപ്പോഴോ 'സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന' മന്ത്രിയുടെ പ്രസ്താവന അമ്മു കേട്ടിരിക്കാമെന്ന്‌ ഗൗരി കരുതി. അമ്മുവിന്‌ ശബരിമലയില്‍ പോവുന്നതിന്‌ തടസ്സമൊന്നുമില്ല.. പിന്നെ ആര്‍ക്കാണ്‌ തടസ്സം.... തന്നെപ്പോലെയുള്ള കന്യകകള്‍ക്കും, യുവതികള്‍ക്കും... ഗൗരിയുടെ ചിന്ത പിന്നെ അതിനെക്കുറിച്ചായി.

ഋതുമതിയായാല്‍ പിന്നെ ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകള്‍ക്ക്‌ അനുവാദമില്ല പോലും. അയ്യപ്പന്‌ അത്‌ ഇഷ്ടമില്ലത്രെ.... ഇത്‌ അയ്യപ്പഭഗവാന്‍ നേരിട്ട്‌ പറയാത്തതിനാല്‍ ജ്യോതിഷവിദഗ്ദരും താന്ത്രികരും ചേര്‍ന്ന്‌ പുറത്തിറക്കിയ പ്രമാണം... ഈ പ്രമാണം ലംഘിക്കെപ്പട്ടാല്‍ അത്‌ മഹാ അപരാധമാവുമോ..?ഗൗരിയുടെ മനസ്സില്‍ യുക്തിബോധം ചെറുതായി ഉദിച്ചുവോയെന്നൊരു ശങ്ക. യുക്തിബോധം വലുതായി മനസ്സിലുറച്ചാല്‍ പിന്നെ ദൈവത്തിന്‌ സ്ഥാനമില്ലല്ലോ... ശബരിമലയ്ക്കരുകില്‍ തന്നെയാണ്‌ മാളികപ്പുറത്തമ്മയുടെ ക്ഷേത്രം. മാളികപുറത്തമ്മ അയ്യപ്പ ഭഗവാന്‌ പണ്ട്‌ 'അപ്ലിക്കേഷന്‍' കൊടുത്തുവത്രെ. എന്നാല്‍ തന്നെ കന്നി അയ്യപ്പന്‍മാര്‍ വന്നു കാണാത്ത കാലത്തുമാത്രമെ അപ്ലിക്കേഷന്‍ സ്വീകരിക്കുകയുള്ളൂവെന്ന്‌ പറഞ്ഞ്‌ ഭഗവാന്‍ എളുപ്പത്തില്‍ ഒഴിഞ്ഞുമാറി. മാളികപ്പുറത്തമ്മ ഇന്നും കാത്തിരിക്കുന്നുകയാണത്രെ.... സ്വാമി അയ്യപ്പന്‍ തന്നെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ദിവസവും കാത്ത്‌....

ഒരു വിശുദ്ധയായ കന്യകയുടെ ആത്മാര്‍ത്ഥമായ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാലാവാമോ ശബരിമലയില്‍ കന്യകമാര്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയത്‌... മധ്യവയസ്കരല്ലാത്ത സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന അലിഖിത നിയമം സ്ഥാപിക്കപ്പെട്ടത്‌... ആവോ... ഗൗരിയ്ക്ക്‌ ഒന്നും മനസ്സിലായില്ല...പക്ഷെ അവള്‍ക്ക്‌ ചിന്തിക്കാതിരിക്കാന്‍ കഴിഞ്ഞില്ല...

"എന്നെങ്കിലും മാളികപ്പുറത്തമ്മയുടെ പ്രണയാഭ്യര്‍ത്ഥന സ്വാമി അയ്യപ്പന്‍ സ്വീകരിക്കുമോ..?"

01 September 2007

അധിനിവേശം


"ഒരു പക്ഷെ; തോന്നിയതാവാം-
എങ്കിലും ഏതോ ഒരു നിഴല്‍;
എന്നെ അല്ല നമ്മെ സമീപിക്കുന്നുവോ..?
അതെ; പ്രതീതി സത്യമായിരിക്കുന്നു...!"

"അധിനിവേശത്തിന്‍ ഭ്രാന്തന്‍ കാലുകള്‍-
ആവേശത്തോടെ താഴ്‌ന്നു പറന്നീടുന്നു.
ഒരു മാനവരാശിയുടെ തന്നെ;
ഇളം നെഞ്ചില്‍ നിര്‍ദാക്ഷണ്യം-
വജ്രത്തെക്കാള്‍ നിശിതമാം,
കാലന്‍ നഖങ്ങള്‍-
പതിയെ ആഴ്‌ന്നിറക്കുവാന്‍..."

"എന്താണ്‌ ഹേ നിങ്ങള്‍ക്ക്‌ വേണ്ടത്‌..?
എണ്ണയോ, വിഭവമോ, സമ്പത്തോ.. ?
ഏതിന്റെ പേരിലായാലും.....
സഹോദരങ്ങളെ അരിഞ്ഞുതള്ളുന്നത്‌;
എങ്ങിനെ നിങ്ങള്‍ ന്യായീകരിക്കുന്നു..?"

"ഏതാനും മൃഗങ്ങളുടെ മാത്രം തെറ്റുകള്‍ക്ക്‌ -
ഒരു സമൂഹത്തെയാകെ തന്നെ;
കുരിശിലേറ്റുന്നതെന്തിന്‌ സാമ്രാജത്വമേ...?
തീവ്രവാദത്തിനെതിരാം പോരാട്ടമെന്ന-
ഓമനപ്പേരില്‍ അപരാധമെന്തന്നറിയാത്ത,
ജനലക്ഷങ്ങളെ കൊന്നുതള്ളും;
അധിനിവേശത്തിന്റെ കാവല്‍നായ്ക്കള്‍ക്ക്‌-
എന്തൊരു ധാര്‍ഷ്ട്യമാണ്‌......!"

"ദൈവത്തെ പോലും ഭയപ്പെടുത്തുന്ന-
പൈശാചികത്വത്തിന്റെ ചെയ്തികളെ;
ജുഗുപ്സയുടെ അകമ്പടിപോലുമില്ലാതെ,
നിങ്ങള്‍ക്ക്‌ സല്‍കര്‍മ്മവത്കരിക്കാം...

"ഇതാണ്‌ ഹേ... ആധുനിക ലോകം -
ഇതാണ്‌ സുഹൃത്തെ;
സാമ്രാജത്യത്തിന്റെ നീതി ശാസ്ത്രം,
ലാഭം മാത്രം സ്വപ്നം കണ്ട്‌ പേപിടിച്ച്‌-
നടന്നീടുന്ന ഇവര്‍ക്ക്‌ മുന്നില്‍ മനുഷ്യനില്ല..
മനുഷ്യന്‌ ഇവിടെ വിലയില്ലാതായിരിക്കുന്നു..!